Wednesday, 25 January 2012

ദാവോസ്‌ സാമ്പത്തിക ഉച്ചകോടി 25 ന്‌ ആരംഭിയ്‌ക്കും

ബര്‍ലിന്‍ : സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടി (വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം) 25 ന്‌ ആരംഭിയ്‌ക്കും. ലോകത്ത്‌ മുതലാളിത്ത സമ്പദ്‌ വ്യവസ്‌ഥകള്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്യാപ്പിറ്റലിസത്തിന്റെ ഇന്നത്തെ രൂപം കാലഹരണപ്പെട്ടെന്ന ധാരണ വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറത്തില്‍ ശക്‌തമാകും. ക്യാപ്പറ്റലിസത്തിനു പരിഷ്‌കരണ നിര്‍ദേശങ്ങളും ദാവോസില്‍ ഉയരുമെന്നാണ്‌ പ്രതീക്ഷ.

ധാര്‍മികമായ അപചയം കൂടി കണക്കിലെടുക്കുന്നു എന്നതാണ്‌ ഇന്നത്തെ ഈ മുറവിളിയുടെ മെച്ചം. ഭാവിക്കു വേണ്ടി കരുതിവയ്‌ക്കാന്‍ മറന്നു പോയിരിക്കുന്നു എന്നു പല പ്രമുഖരും സമ്മതിക്കുന്നു. സാമൂഹ്യ ഐക്യവും നഷ്‌ടപ്പെടുത്തുന്ന നിലപാടുകളാണ്‌ ഇന്നു ക്യാപ്പിറ്റലിസത്തിലുള്ളതെന്നാണ്‌ ഇതുവരെയുള്ള പൊതു വിലയിരുത്തല്‍.

പ്രശ്‌നപരിഹാരത്തിനു ക്യാപ്പറ്റിലസത്തില്‍ ഇന്നു നിലവിലുള്ള മാര്‍ഗങ്ങളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. ഇത്തരം മാതൃകകളുമായി മുന്നോട്ടു പോകുന്നത്‌ തകര്‍ച്ചയുടെ ആക്കം കൂട്ടാനേ ഉപകരിക്കൂ എന്നും ഈ സമ്മേളനം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്.

ദാവോസില്‍ 25 ന്‌ തുടങ്ങുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ 110 അംഗ ഇന്ത്യന്‍ സംഘമാണ്‌ പങ്കെടുക്കുന്നത്‌. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മയാണ്‌ സംഘത്തെ നയിക്കുന്നത്‌. വ്യാപാര മന്ത്രിമാരുടെ രണ്ടുയോഗത്തിലും ശര്‍മ പങ്കെടുക്കും.

മന്ത്രിയെ കൂടാതെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടേക്‌ സിംഗ്‌ അലുവാലിയ, ആസൂത്രണകാര്യ സഹമന്ത്രി അശ്വനികുമാര്‍, വാണിജ്യവ്യവസായ കാര്യ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വാര്‍ത്താവിനിമയ ഇന്‍ഫര്‍മേഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റ്‌ തുടങ്ങിയവരും ഗോദ്‌റെജ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആദി ഗോജ്‌റെജ്‌, ഇന്‍ഫോസിസ്‌ എക്‌സിക്യൂട്ടീവ്‌ കോ ചെയര്‍മാന്‍ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍, വ്യവസായികളായ രാഹുല്‍ ബജാജ്‌, മുകേഷ്‌ അംബാനി, ലക്ഷ്‌മി മിത്തല്‍, സുനില്‍ ഭാരതി മിത്തല്‍, അസിം പ്രേംജി, കെ.പി. സിംഗ്‌, സാമ്പത്തിക വിദഗ്‌ധര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും സംഘത്തിലുണ്ട്. സാമ്പത്തിക ഉച്ചകോടി ഈ മാസം 29 ന്‌ സമാപിയ്‌ക്കും.

No comments:

Post a Comment