Friday, 27 January 2012

നിലച്ചത്‌ സാഗരഗര്‍ജനം

വിടവാങ്ങിയത്‌ വിമര്‍ശനങ്ങള്‍ കൊണ്ട്‌ ആയിരക്കണക്കിനു വേദികളെ വിറപ്പിച്ച പ്രഭാഷണ കുലപതി. ഒരിക്കല്‍ പ്രസംഗംകേട്ട ശേഷം വൈക്കം മുഹമ്മദ്‌ ബഷീര്‍ വിശേഷിപ്പിച്ചതു ഘനഗംഭീരമായ സാഗര ഗര്‍ജനം എന്ന്‌. സാഹിത്യ വിമര്‍ശകനായി ആരംഭിച്ച ആ ജീവിതം അവസാനിച്ചത്‌ ആരെയും വിറപ്പിച്ച ഗര്‍ജനങ്ങള്‍ക്കൊടുവില്‍. വിദ്യാഭ്യാസ വിചക്ഷണന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, രാഷ്‌ട്രീയക്കാരന്‍, പ്രഭാഷകന്‍ അങ്ങനെ ഏതു രംഗത്തും കൂട്ടിയോജിപ്പിക്കാവുന്ന പേരായിരുന്നു അഴീക്കോട്‌ എന്നത്‌. ഏതുരംഗത്താകട്ടെ, ആരെയും മുഖം നോക്കാതെ ആക്രമിക്കാനും മടി കാട്ടിയിരുന്നില്ല.

പൊതു ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അഴീക്കോടിന്റെ വിമര്‍ശനമേറ്റതു മഹാകവി ജി. ശങ്കരകുറുപ്പിന്‌. അവസാനകാലത്തു മെഗാതാരം മോഹന്‍ലാലിനും. ഇടയ്‌ക്കുയര്‍ന്ന വിമര്‍ശന വേലിയേറ്റങ്ങള്‍ യഥാര്‍ഥത്തില്‍ സാഗര ഗര്‍ജനങ്ങള്‍ തന്നെയായിരുന്നു. ഇതു ഭയക്കാതിരുന്നവര്‍ ചുരുക്കം. എന്തിനോടും അഴീക്കോടിന്റെ പ്രതികരണത്തിനു മലയാളികള്‍ കാതോര്‍ത്തു. വിമര്‍ശനങ്ങളാകട്ടെ മൗലികവും വ്യത്യസ്‌തവും. കാവ്യരംഗത്തു കത്തിനില്‍ക്കുമ്പോഴാണു ശങ്കരക്കുറുപ്പിനെ പൊളിച്ചെഴുതുന്നത്‌. എങ്കിലും അഴീക്കോടിന്റെ നിലപാടുകളോടു വിയോജിച്ചിരുന്നവരും നിരവധി. ഇടതുപക്ഷത്തിന്റെ ചില്ലയില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പറ്റം ചേര്‍ന്നിരുന്നപ്പോഴാണ്‌ അഴീക്കോട്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകുന്നത്‌.

എസ്‌.കെ. പൊറ്റക്കാടിനോടു മത്സരിച്ചു, തോറ്റു. കോണ്‍ഗ്രസ്‌ ജീര്‍ണിക്കുന്നെന്നു പ്രസംഗിച്ചു പ്രജാ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍ പോകാന്‍ തീരുമാനിച്ച കെ. കേളപ്പനെ അതേവേദിയില്‍ അഴീക്കോട്‌ ആക്രമിച്ചു കോണ്‍ഗ്രസിനെ രക്ഷിച്ചു. പിന്നെ, കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ജീര്‍ണിക്കുന്നെന്ന വിമര്‍ശനമുയരുന്ന കാലത്താണ്‌ അഴീക്കോട്‌ ഇടതുപക്ഷക്കാരനായത്‌. വിമര്‍ശിച്ചു വിമര്‍ശിച്ച്‌ ഇടതുപക്ഷക്കാരനായി എന്നാണ്‌ അഴീക്കോടുതന്നെ വിശേഷിപ്പിച്ചിരുന്നത്‌.

എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി കലഹിക്കുന്ന കാലത്തും ഇടതുപക്ഷത്തിന്റെ നാവായിരുന്നു അഴീക്കോട്‌. വിജയന്‍ മാഷ്‌ അന്തരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ മടിച്ചില്ല. രാഷ്‌ട്രീയ നിലപാടുകള്‍നോക്കി സാഹിത്യത്തെ വിലയിരുത്തുന്നത്‌ കാക്കമുട്ടയ്‌ക്കുമേല്‍ കുയില്‍ അടയിരിക്കുന്നതുപോലെയാണെന്നു പു.ക.സയെ വിമര്‍ശിച്ചെങ്കിലും പിന്നീട്‌ സംഘത്തിന്റെ വേദികളിലെ സ്‌ഥിരം സാന്നിധ്യമായി. ഇ.എം.എസ്‌. അടക്കം പഴയ നിലപാടുകള്‍ തിരുത്തി എന്ന്‌ അദ്ദേഹം ന്യായീകരിച്ചു.

വി.എസിനെതിരേ ഒരിക്കല്‍ രംഗത്തെത്തിയപ്പോള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഔദ്യോഗിക വിഭാഗം അഴീക്കോടിനെ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു തെരഞ്ഞെടുപ്പനുഭവം ഒഴികെ രാഷ്‌ട്രീയത്തോട്‌ എന്നും കലഹിച്ച അദ്ദേഹം അതു നിഷേധിച്ചു.

മാത്രമല്ല, ഔദ്യോഗിക വിഭാഗക്കാരും അഴീക്കോടിന്റെ നാവിന്റെ മൂര്‍ച്ച അറിഞ്ഞു. സീറ്റു നിഷേധിക്കപ്പെട്ട വി.എസിന്‌ അതു തിരിച്ചു നല്‍കാനും അഴീക്കോടിന്റെ ലേഖനമിടയാക്കി. ഒരിക്കലും മസ്‌തിഷ്‌കം ആര്‍ക്കും അടിയറവച്ചില്ല അദ്ദേഹം. ഇടതിനു വോട്ടു ചെയ്യാന്‍ പറയുമ്പോഴും സ്വയം വോട്ടുചെയ്യാതിരുന്ന ന്യായവും ആര്‍ക്കും മനസിലായില്ല.

No comments:

Post a Comment