Tuesday, 24 January 2012

പുകചുവയ്ക്കുന്ന സ്പാനിഷ് മസാല

തുലാവര്‍ഷത്തിലെ പണിക്കുറ്റമില്ലാത്ത ഒന്നാന്തരം ഒരു ഇടിവാളേറ്റ് കരിഞ്ഞു നില്‍ക്കുന്നവന്റെ തലമണ്ടയില്‍ ഒരു കുലതേങ്ങകൂടി വെട്ടിയിട്ട് നേരം പോക്കുന്നു വിധി, കലിയടങ്ങാതെ ഇരയുടെ കണ്ണില്‍ രാജവെമ്പാലയെക്കൊണ്ട് കൊത്തിക്കുക കൂടി ചെയ്യുന്നു. അങ്ങനെ കണ്ണില്‍ച്ചോരയില്ലാത്ത വിധിയുടെ ഇരയാവുകയാണ് സമീപകാലത്തായി ഓരോ മലയാള സിനിമാ പ്രേക്ഷകനും… അങ്ങനെയുള്ള പ്രേക്ഷകന്റെ വ്രണിതമായ ആസ്വാദനബോധത്തില്‍ മസാല പുരട്ടുകയാണ് 'സ്പാനിഷ് മസാല' എന്ന സിനിമ.

ചാന്തുപൊട്ടിനു ശേഷം ലാല്‍ജോസ് – ബെന്നി പി. നായരമ്പലം – ദിലീപ് എന്നിവര്‍ ഒരുമിക്കുന്നു, അറബിക്കഥയ്ക്ക് ശേഷം വിദേശയുവതി നായികയാവുന്നു, ലാല്‍ജോസിന്റെ ഏറ്റവും ചിലവേറിയതും ഏതാണ്ട് പൂര്‍ണ്ണമായും സ്‌പെയിനില്‍ ചിത്രീകരിക്കുന്നു എന്നിങ്ങനെയൊക്കെയുള്ള പ്രത്യേകതകള്‍ ചേര്‍ന്നതാണ് പ്രണയവും നര്‍മ്മവും സമം ചാലിച്ചൊരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന സ്പാനിഷ് മസാല . ഭക്ഷണപ്രിയനും നല്ലൊരു കുക്കുമായ ശ്രീ നൌഷാദ് ആണ് ഈ സിനിമയ്ക്കുമേല്‍ പണം തൂകിയത്.

പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദില്ലിയിലെ ഒരു സായാഹ്നം.

ഇന്ത്യയിലെ സ്പാനിഷ് അമ്പാസ്സിഡര്‍ ആയിരുന്ന ഫെര്‍ണ്ണാണ്ടസ്സിന്റെ(ക്ലമന്റ്‌സ്) വിടവാങ്ങല്‍ ചടങ്ങ്. ഭാരതത്തെയും ഭാരതസംസ്‌കാരത്തെയും ഏറെസ്‌നേഹിയ്ക്കുന്ന ഫെര്‍ണാണ്ടസ്സ് തിരികെ സ്‌പെയിനിലേയ്ക്ക് മടങ്ങുകയാണ്. ഭാരതത്തില്‍ വച്ച് ഭാര്യയെ നഷ്ടപ്പെട്ട ഫെര്‍ണ്ണാണ്ടസ് തന്റെ ഏക മകളായ കാമിലയെ സംരക്ഷിക്കുന്നതിനായി ആയമ്മയെയും (വിനയ പ്രസാദ്) കൂടാതെ മേനോന്‍(ബിജു മേനോന്‍) എന്ന തന്റെ വിശ്വസ്തനെയും പപ്പന്‍(നെത്സണ്‍) എന്ന കുശിനിക്കാരനെയും സ്‌പെയിനിലേയ്ക്ക് കൂടെ കൂട്ടുന്നു. ഫെര്‍ണാണ്ടസ്സ് ഇന്ത്യയോടുള്ള സ്‌നേഹം വെളിവാക്കുന്നതിനായി മകള്‍ കാമിലയെക്കൊണ്ട് 'ഓമനത്തിങ്കള്‍ കിടാവോ…' എന്ന താരാട്ടുപാട്ട് പാടിപ്പിയ്ക്കുന്നുണ്ട്.(പ്രേക്ഷകരെ തുടക്കത്തിലേ ഉറക്കിക്കിടത്താനാണെന്ന് തിരക്കാഥാകൃത്ത് ചിന്തിച്ചിട്ടുണ്ടാവില്ല..എങ്കിലും ഉറങ്ങി പോവുന്നവര്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ പറയും)

ഈ വിടവാങ്ങല്‍ ചടങ്ങ് നടക്കുന്നതിന്റെ പിറ്റേ ദിവസം / കേരളത്തിലെ ഒരു സ്‌കൂളിലെ ക്ലാസ്സ് റൂം

അവിടെ ചാര്‍ളി എന്ന കുട്ടി റ്റ്വിങ്കിള്‍ 'റ്റ്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന പാട്ട് തെറ്റിച്ച് പാടി മാഷിന്റെ ശാസന ഏല്‍ക്കുന്നു. ഇംഗ്ലീഷിനോട് ചാര്‍ളിയ്ക്ക് താല്പര്യമില്ലെത്രെ! അതിനവന് കാരണവുമുണ്ട്. 'machine' എന്നതിനെ 'മച്ചിനി' എന്നു വായിക്കാതെ 'മെഷീന്‍' എന്ന് പറയുന്നതിലെ വൈരുദ്ധ്യവും 'put'േ പുട്ട് പുട്ടാണെന്നിരിക്കെ 'but'േ ബുട്ട് ആവാതെ 'ബട്ട്' ആവുന്നതിലെ സ്ഥിരതയില്ലായ്മയും Knife എന്നെഴുതി 'നൈഫ്' എന്നുവായിച്ച് 'K' എന്ന അക്ഷരത്തെ പാഴാക്കാന്‍ കാണിക്കുന്ന ധാരാളിത്തവുമൊക്കെയാണ് കൊച്ചു ചാര്‍ളിയെ ഇംഗ്ലീഷ് വിരോധി ആക്കുന്നത്. ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ആണെന്നും അത് പഠിയ്ക്കാതെ ഭാവിയില്ലെന്നുമുള്ള സന്ദേശം അധ്യാപകന്റെ വായിലൂടെ തിരക്കഥാകൃത്ത് നമുക്ക് സിനിമയുടെ തുടക്കത്തില്‍ തന്നെ തരുന്നു. ഇംഗ്ലീഷ് വിരോധിയായ ചാര്‍ളിയെ മാഷ് സ്‌കൂളില്‍ നിന്നുതന്നെ പുറത്താക്കുകയാണ്.

പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം സ്‌പെയിനിലെ ഒരു സായാഹ്നം.

സ്വാഭാവികമായും കഥാനായകനായ ചാര്‍ളി(ദിലീപ്))യ്ക്ക് 16 വര്‍ഷത്തെ വളര്‍ച്ച ഉണ്ടാവണമല്ലോ. ഉണ്ടായിട്ടുണ്ട്. ട്വിങ്കിള്‍ ട്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍ പാടുന്ന ക്ലാസ്സില്‍ നിന്നും 16 വയസ്സ് വളര്‍ന്നാല്‍ ഏതാണ്ട് 2627 വയസ്സുകാരനാവണം ചാര്‍ളി. താഴെയുമാവാം. എന്നാല്‍ മൂപ്പ് ഇവിടെ ഇത്തിരി കൂടിയിട്ടുണ്ട്. കാഴ്ചയില്‍ ഒരു 3840 മതിയ്ക്കും. കണ്ടില്ലെന്ന് നടിച്ചേക്കുക. സിനിമയല്ലേ. പുതുമയായി കണ്ടാല്‍ മതി.

മിമിക്രി കലാകാരനും തട്ടുകട നടത്തിപ്പുകാരനും ഒറ്റയ്‌ക്കെടുത്താല്‍ ഉയരാത്തവിധം ജീവിതപ്രാരാബ്ദങ്ങള്‍ ഏറിയവനുമായ ചാര്‍ളി എന്ന യുവാവ് സ്‌പെയിനില്‍ കലാപ്രകടനത്തിനായി പോവുകയും തിരിച്ചുമടങ്ങാതെ അവിടെത്തന്നെ കുക്ഷി നിറയ്ക്കാനുള്ള വഴി തേടുകയും ചെയ്യുന്നിടത്താണ് കഥയുടെ ശരിയായ വളര്‍ച്ച തുടങ്ങുന്നത്. ആരുടെ ശബ്ദവും ഒരു തവണ കേട്ടാല്‍ മതി ചാര്‍ളിയ്ക്ക് അനുകരിയ്ക്കാന്‍! എന്‍.എസ് മാധവന്റെ 'വായന' എന്ന കഥയിലെ സുധാകരനെപ്പോലെ ആകാശത്തിലെ മേഘങ്ങളെ വായിക്കാനുള്ള കഴിവും ചാര്‍ളിയ്ക്കുണ്ട്.

നര്‍മ്മവും പ്രണയവും ചാലിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞല്ലോ? സ്‌പെയിനില്‍ നിന്നുള്ള നര്‍മ്മത്തിന്റെ തുടക്കം ചാര്‍ളിയുടെ വെളിയ്ക്കിറങ്ങലില്‍ നിന്നാണ്. വൃത്തിയും വെടിപ്പുമുള്ള വിജനമായ തെരുവില്‍ ഒരു കക്കൂസോ വെളിയ്ക്കിറങ്ങാനുള്ള ഒരു ഒളിയിടമോ കാണാതെ വിഷമിക്കുന്ന ചാര്‍ളിയുടെ ഭാവങ്ങളില്‍ നിന്നാണ് ചിരി തുടങ്ങുന്നത്. തെരുവ് വൃത്തിയും വെടിപ്പുമായി ഇടാന്‍ കാണിച്ച സ്‌പെയിന്‍കാരുടെ 'വൃത്തികേടിനെ'ക്കുറിച്ച് ചാര്‍ളി തന്നോട് തന്നെ പറയുമ്പോള്‍ ചിരി അതിന്റെ പാരമ്യതയില്‍ എത്തും. അതാണ് തിരക്കഥാകൃത്തിന്റെ ഉന്നം. വഴിവക്കില്‍ കണ്ട ഒരു സായിപ്പിനോട് ചാര്‍ളി തന്റെ 'ശോധനാഗ്രഹം' പച്ച മലയാളത്തില്‍ അവതരിപ്പിക്കുന്നു. പഴുത്ത സ്പാനിഷില്‍ സായ്പ്പ് ഉത്തരം കൊടുക്കുന്നു. ചാര്‍ളിയുടെ ഭാവാഭിനയവും ഇത്തരം ഒരു ദുര്‍ഘടസന്ധിയില്‍ അകപ്പെട്ടുപോവുന്നവന്റെ ശരീരഭാഷയും കണ്ട് ചിരിച്ചുപോവുന്ന നിഷ്‌കളങ്കരായ പ്രേക്ഷകര്‍ക്ക് പിന്നെ ചിരിച്ചുപിളര്‍ന്നുപോയ വായ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തെല്ലു പാടു പെടേണ്ടി വരും. എന്തുകൊണ്ടാണ് തിരക്കഥാകൃത്ത് ചാര്‍ളിയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയിലും പ്രാവീണ്യം നല്‍കാതിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? നായരമ്പലത്തിനെയോണോ പ്രേക്ഷകരുടെ മനസ്സ് പഠിപ്പിയ്ക്കുന്നത്. നല്ല കഥയായി.

മജീദ് (ഗോപാലകൃഷ്ണന്‍)എന്ന മലയാളിയുടെ പാതയോരഭക്ഷണ ശാലയില്‍ നളനായി ചാര്‍ളിയ്ക്ക് പണി തരപ്പെടുന്നു. മജീദ് ഒരു കലാകാരസ്‌നേഹിയും പ്രത്യേകിച്ച് ചാര്‍ളിയുടെ ഒരു ആരാധകനുമാണ്. 'സ്പാനിഷ് മസാല' എന്ന പേരില്‍ ചാര്‍ളി തയ്യാറാക്കിയ പ്രത്യേകയിനം ദോശയുടെ ഗന്ധം കഥാനായികയായ 'കാമില' (ഡാനിയേല സഹേരി)യുടെ മൂക്കിലടിയ്ക്കുന്നിടത്ത് ചാര്‍ളിയുടെ തലവര വലത്തേയ്ക്ക് ഇന്‍ഡിക്കേറ്ററിട്ട് സമൃദ്ധിയുടെ അതിവേഗപാതയിലേയ്യ്ക്ക് വഴിമാറി സഞ്ചരിയ്ക്കുന്നു. തുടക്കത്തില്‍ 'ഓമനത്തിങ്കള്‍ കിടാവോ' പാടിയ കിടാവാണ് കാമിലയെന്ന് അറിയുമ്പോള്‍ പ്രേക്ഷകര്‍ വിസ്മയിച്ച് പത്തുവട്ടം പമ്പ കടക്കും. സ്പാനിഷ് അമ്പാസ്സിഡറിന്റെ 'െ്രെഡവറായ' മേനോന്‍ ചാര്‍ളിയെ കൊട്ടാരത്തിലെ ചീഫ് കുക്കായി നിയമിക്കുന്നു. അങ്ങനെ കൊട്ടാരത്തിലെ കുശിനിയില്‍ ചാര്‍ളി നളനായി നിറഞ്ഞു. കൊട്ടാരം മുഴുവന്‍ ചിരിയുടെ പുക നിറഞ്ഞു.

കാമില അന്ധയായ പെണ്‍കുട്ടി ആണെന്ന സത്യം അറിയുമ്പോള്‍ പ്രേക്ഷകന്‍ ചിരിയ്ക്ക് അവധി നല്‍കി വിഷാദഭാവത്തെ മുഖത്ത് നിയമിക്കുന്നു. അതങ്ങനെയല്ലേ പാടുള്ളു. മറ്റൊരാളുടെ കുറവില്‍ ചിരിക്കരുതെന്ന ബോധം നമുക്കുണ്ടല്ലോ. അങ്ങനെയിരിക്കെ കണ്ടുകണ്ട് ബോറഡിച്ചപ്പോള്‍ ചുമ്മാ ഒരു രസത്തിന് കാമില അന്ധയായതല്ല. അതിനു പിന്നില്‍ ഞെട്ടിയ്ക്കുന്ന ഒരു കഥയുണ്ട്. കാമില ആയമ്മയുടെ മകനായ രാഹുലുമായി(കുഞ്ചാക്കോ ബോബന്‍) നല്ല കടുപ്പത്തിലുള്ള പ്രണയമായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അമ്പാസ്സിഡര്‍ എതിരു നില്‍ക്കുകയാണ്. മകള്‍ ആ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ പാവം അമ്പാസ്സിഡര്‍ അച്ഛന്‍ മകളുടെ കാമുകനെ കൊന്നുകളയുന്നു. ഇതില്‍ ദു:ഖിതയായ കാമില കാമുകി പിതാവിനെ ഉഗ്രമായൊന്ന് ശപിച്ച് ആത്മഹത്യചെയ്യാനെന്ന ഭാവത്തില്‍ ശീഘ്രം പടിക്കെട്ടുകള്‍ ഇറങ്ങി പോവുന്നു. ആവശ്യത്തിലേറെ ശീഘ്രമായിരുന്നതുകൊണ്ട് പടിക്കെട്ടില്‍ കാല്‍ വഴുതി താഴേയ്യ്ക്ക് ഉരുണ്ടു . അങ്ങനെ പോവുന്ന പോക്കിലാണ് റെറ്റിനയില്‍ രക്തം കട്ടപിടിച്ച് കാഴ്ച പോവുന്നത്. റെറ്റിന കണ്ണിലാണല്ലോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് കാഴ്ച പോയത് (പൊതുവിഞ്ജാനം നല്‍കുന്നതിലും സിനിമ പിന്നിലല്ല)

രാഹുലിന്റെ ശബ്ദം അനുകരിച്ചും ദോശ ചുട്ടുകൊടുത്തും ചാര്‍ളി കാമിലയുടെ മനസ്സില്‍ കയറിക്കൂടുന്നു. രാഹുലിന്റെ(കുഞ്ചാക്കോ) കൂടെ കാമില നേരത്തെ ഒരു പാട്ടുപാടി നൃത്തം ചെയ്തതുകൊണ്ട് തുലനഭംഗിക്കായി ഒരു പാട്ട് ചാര്‍ളിയ്ക്കായും കൊടുത്തു. പാട്ടിന്റെ വരികളും ഈണവുമൊന്നും മനസ്സില്‍ നില്‍ക്കില്ലെങ്കിലും മുന്തിയ ചില സംഭവങ്ങള്‍ ഇതിനിടയില്‍ സംഭവിയ്ക്കുന്നുണ്ട്. അമ്പാസ്സിഡറിന്റെ പെങ്ങളുടെ കാലങ്ങളായി ഉളുക്കിക്കിടന്നിരുന്ന കഴുത്ത് ചാര്‍ളി തിരുമ്മി നേരെയാക്കുകയും കാമിലയുടെ കണ്ണിനുള്ള ട്രീറ്റ്‌മെന്റ് അവസാനഘട്ടത്തില്‍ എത്തുകയും ചെയ്തു. പാട്ട് തീരുമ്പോള്‍ കാമിലയുടെ കണ്ണിന് പാതി കാഴ്ച കിട്ടി. ഹല്ലേലൂയ. സ്‌തോത്രം.

ചാര്‍ളിയുടെ കാമിലയോടുള്ള സമീപനത്തിലും പരിചരണത്തിലും സംപ്രീതനായ അമ്പാസ്സിഡര്‍ മകളെ ചാര്‍ളിയ്ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. മേനോന്‍ വഴി ഈ വിവരം ചാര്‍ളിയെ അറിയിക്കുന്നു. കേട്ടാപാതി കേള്‍ക്കാത്ത പാതിയെന്നപോലെ ചാര്‍ളി നാട്ടില്‍ നിന്ന് തന്റെ അമ്മയെ വിളിയ്ക്കാന്‍ യാത്രയായി. അമ്പാസ്സിഡര്‍ തന്റെ കടമ നിര്‍വ്വഹിച്ച നിര്‍വൃതിയില്‍ ഹോം തീയേറ്ററില്‍ പോയി ഒരു സി.ഡി യിട്ട് കണ്ടു കൊണ്ടിരിയ്ക്കുന്നു. 'കണ്ടു കണ്ടങ്ങിരിയ്ക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ ' എന്ന ആപ്തവാക്യമനുസരിച്ച് അമ്പാസ്സിഡറിന്റെ ഹൃദയം പണിമുടക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തെ മൃതശരീരമാക്കി മാറ്റി. അതേ സമയം തന്നെ കാമിലയുടെ കണ്ണിന്റെ ബാക്കിയുണ്ടായിരുന്ന കാഴ്ച മടങ്ങി വരികയും ചെയ്തു. മടങ്ങി വന്നത് കാഴ്ച മാത്രമല്ല. അമ്പാസ്സിഡറിന്റെ ബോഡി കാണാനായി മരണപ്പെട്ടുപോയ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) പച്ചജീവനോടെ വന്നു. ഇവിടെ ഇന്റര്‍വെല്‍. നാടകീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ഭൂരിപക്ഷം പ്രേക്ഷകരും ബെന്നിയുടെ പ്രതിഭ ഊറിയിറങ്ങുന്ന തൂലികയെ മനസ്സുകൊണ്ട് നമസ്‌കരിച്ച് മൂത്രമൊഴിയ്ക്കാന്‍ പോലും മറന്ന് അവനവന്റെ സീറ്റിലിരുന്നു.

ബാക്കി പറയണോ? എന്തിന്? കാമിലയെ ആര് വിവാഹം കഴിയ്ക്കും എന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ?

പപ്പനായി അഭിനയിച്ച നെല്‍സണ്‍ തന്റെ റോള്‍ ഗംഭീരമാക്കിയെന്ന് പറയാതെ വയ്യ. വളരെ കൂളായ അഭിനയം. രസകരം. ദിലീപിന് വേണ്ടി തയ്പ്പിച്ചതുകൊണ്ട് വേഷം അദ്ദേഹത്തിനും ഇണങ്ങി. ബിജുമേനോന്‍ പതിവുപോലെ തന്നെ ഗുമ്മായിട്ടുണ്ട്. ലോകനാഥന്റെ ക്യാമറ സ്‌പെയിനിനെ തെറ്റില്ലാത്തവിധം ഒപ്പിയെടുത്തിട്ടുണ്ട്. കാളപ്പോരും തക്കാളിയേറുമൊക്കെ വേണ്ടത്ര നന്നായോ എന്നും സംശയം. രഞ്ജന്‍ എബ്രാഹം വെടിപ്പായി കത്രിച്ചടുക്കി. വിദ്യാസാഗര്‍ നിരാശപ്പെടുത്തിയോ? 8 കോടിയോളം രൂപയാണ് ഈ ചിത്രത്തിനായി മുടക്കിയതെന്ന് കേള്‍ക്കുന്നു. അത് സത്യമാണെങ്കില്‍ ഇങ്ങനെ ഒരു ചിത്രമൊരുക്കാനായി ഇത്തരമൊരു സാഹസത്തിന് ശ്രീ. നൌഷാദ് തുനിഞ്ഞിറങ്ങണമായിരുന്നോ? കൂടെയിറങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ ചിത്രം ശരാശരി നിലവാരം പുലര്‍ത്തുന്നതാണെന്ന് തോന്നാം. പക്ഷേ, അങ്ങനെയൊരു താരതമ്യം നല്‍കുന്ന ആനുകൂല്യം പറ്റിയാണോ ഒരു ലാല്‍ജോസ് സിനിമ നിലകൊള്ളേണ്ടത്?

No comments:

Post a Comment